മോൻസന്‍ മാവുങ്കലിനോട് നാം ഇങ്ങനെയൊന്നുമല്ല പെരുമാറേണ്ടത്, അദ്ദേഹം ആരാണ് എന്നറിയാന്‍ നാം ആരാണ് എന്നറിയാന്‍ ആദ്യം ശ്രമിക്കണം.
അമ്മാവൻ കാർക്കിച്ചു തുപ്പിയ പിത്തള കോളാമ്പി പൊളിഷ് ചെയ്ത് നാലാള് കാണ്‍കെ തീൻമേശമേൽ, അമ്മായി പായസമുണ്ടാക്കിയ ഓട്ടുരുളി കോലായപ്പടിയിൽ. നെല്ലളക്കുന്ന പിത്തളക്കെട്ടുള്ള പറനാഴി നെല്ലോടെ ടീ പോയിൽ, ഉള്ളടക്കം എന്തുമാകട്ടെ റൂമിൽ അലമാരകളുടെ വണ്ണത്തിനും വീതിയ്ക്കുമനുസരിച്ചുള്ള മനോഹരമായ തടിയൻ പുസ്തകങ്ങൾ നിറയ്ക്കണം. പുറത്ത് പോർച്ചിൽ 1950 മോഡൽ ഫിയറ്റ് അല്ലെങ്കിൽ അംബാസിഡർ! സർ സിപി, അപ്പുപ്പൻ്റെ കൂടെ കോട്ടിട്ട് നിൽക്കുന്ന, ഫോട്ടോഷോപ്പിൽ വിരിയിച്ചെടുത്ത ഫോട്ടോ ഫോർട്ടിക്കോവിൽ! ഇനിയുമൊരുപാടുണ്ട്. ആമാടപ്പെട്ടി, വല്യമ്മാമയുടെ അധികാര ദണ്ഡ്, അമ്മമ്മ തൈരു കടഞ്ഞ കടകോല്‍, അപ്പുപ്പൻ വേട്ടയാടിപ്പിടിച്ചുമെരുക്കി, വാഹനമാക്കിയ കുതിരയുടെ കൊമ്പ്, വിക്ടോറിയ രാജ്ഞി നേരിട്ട് സമ്മാനിച്ച കുന്തിച്ചിരിക്കാതെ കാര്യം സാധിക്കുന്ന ക്ളോസറ്റ് !
അക്കാലത്താണെന്നോർക്കണം! ഞങ്ങൾ വല്യ തറവാട്ടുകാരാ! '
ഇങ്ങനെ എൻ്റെ ഉപ്പുപ്പാക്കൊരാനണ്ടാർന്ന് എന്ന് നിരന്തരം തള്ളുന്ന, 2021 -ലിരുന്ന് 1900 ത്തിലേക്ക് തറവാട് പണിയുന്ന, പേരറിയാത്ത അപ്പുപ്പന് പേരിട്ട്, അയാളുടെ പേരില്‍ അവാർഡ് ഏർപ്പെടുത്തി, 1955 ൽ മരിച്ചു പോയ അപ്പുപ്പനെ 2021 ല്‍ സാംസ്കാരിക നായകനാക്കി പുതുക്കി പണിയുന്ന മഹത്തുക്കളായ മലയാളി ആക്രിയോളജിസ്റ്റുകളുടെ ആർക്കിയോളജിസ്റ്റാണ് കഴിഞ്ഞ ദിവസം ആദരിയ്ക്കാനായി പൊലീസ് കൂട്ടിക്കോണ്ടുപോയ മോൻസന്‍ മാവുങ്കൽ. മഹാനായ അദ്ദേഹത്തിൻ്റെ പേരിൽ ചാർത്തിക്കൊടുത്തിരിക്കുന്ന കേസുകളൊന്നും നമ്മുടെ വിഷയമേ അല്ല. കേസെ(ത കഴിഞ്ഞു പോയി. സന്തോഷ് മാധവനും ശോഭാ ജോണും സരിതയും സ്വപ്നയും ബിജു രാധാകൃഷ്ണനും കീർത്തിയിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും കടത്തിവെട്ടി.
എല്ലാ ദിവസവും ലോട്ടറിയെടുക്കുകയും അനിയന് കല്യാണമേർപ്പാടാക്കിയതിന് കമ്മീഷൻ വാങ്ങുകയും തുടക്കത്തിൽ പറഞ്ഞ സവിശേഷതകളെല്ലാം ഒത്തിണങ്ങുകയും ചെയ്ത മാതൃകാ മലയാളിയെ കണ്ടെത്തിയ യുവസംരംഭകനാണ് മോൻസന്‍ മാവുങ്കൽ. അദ്ദേഹത്തോട് സർക്കാർ ഇങ്ങനെയൊന്നുമല്ല പെരുമാറേണ്ടത്. സാബു ജേക്കബ് പോയതുപോലെ തെലുങ്കാനയിലേക്ക് പോകാൻ ഇടവരുത്തരുത്. കറൻ്റും വെള്ളവും ഏക്കറുകണക്കിന് സ്ഥലവും കെട്ടിടവും സൗജന്യമായി നൽകി അദ്ദേഹത്തെ മലയാള മണ്ണിൽ ഉറപ്പിച്ചു നിർത്തണം. ലോകത്തെ സകല ആക്രി സാധനങ്ങളും കൊണ്ടുവന്ന്, അവസാനത്തെ മലയാളിയേയും ഒരു തറവാട്ടുകാരനാക്കുന്നതു വരെ മോൻസണെ നമുക്കിവിടെ വേണം. നമ്മുടെ ആക്രിയോളജിയെ ആർക്കിയോളജി പദവിലെത്തിക്കും വരെ ആ മുത്തിനെ നാം ആർക്കും വിട്ടുകൊടുക്കരുത്