തിരുവനന്തപുരം: മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി ജീവനക്കാരായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ പ്രേമന്‍റെ മകളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷമാണ് പുതിയ വകുപ്പ് കൂടി ചേര്‍ത്തത്. മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാന്‍ പോയപ്പോഴായിരുന്നു പ്രേമനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു കഴിഞ്ഞ ദിവസം ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതോടൊപ്പം, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകറിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവത്തില്‍ പൊതുജനങ്ങളോട് ബിജു പ്രഭാകര്‍ മാപ്പ് ചോദിച്ചിരുന്നു. തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്നാണ് ബിജു പ്രഭാകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.