ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷനാകുമെന്നും ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ടെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഗെലോട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എ ഐ സി സി ഇക്കാര്യത്തിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രി ആക്കണമെന്ന് അശോക് ഗെലോട്ട് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിലവിലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്താല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
'ഒരു ഉത്തരവാദിത്തത്തിൽ നിന്നും ഞാൻ പിന്മാറില്ല. കോണ്‍ഗ്രസ് വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാർട്ടിയിലെ എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹം അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പ്രഭാവമേറും. ഞാന്‍ ഒരു പദവിയും മോഹിക്കുന്നില്ല. എന്നാൽ ഫാസിസ്റ്റ് (ബിജെപി) സർക്കാരിനെ പുറത്താക്കുന്നതിന് വേണ്ടി പ്രവർത്തിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയായി തുടരുമോ കോണ്‍ഗ്രസ് പ്രസിഡന്‍റാവുമോയെന്നത് കാലം തെളിയിക്കും' - അശോക് ഗെഹ്ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റും പറഞ്ഞു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മിക്ക പ്രദേശ് കമ്മറ്റികളും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം. ആർക്കുവേണമെങ്കിലും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ടെന്നും സച്ചിന്‍ പൈലറ്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.