ഡല്‍ഹി: യുഎപിഎ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി. സാമൂഹ്യപ്രവര്‍ത്തകയും ലക്‌നൗ സര്‍വ്വകലാശാല മുന്‍ വിസിയുമായ രൂപ് രേഖ വര്‍മ്മയും ലക്‌നൗ സ്വദേശി റിയാസുദ്ദീനുമാണ് സിദ്ദിഖ് കാപ്പനുവേണ്ടി ജാമ്യം നിന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍കൂടി ജാമ്യം ലഭിക്കുന്നതോടെ കാപ്പന് പുറത്തിറങ്ങാനാവും.
സെപ്റ്റംബര്‍ ഒമ്പതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യമനുവദിച്ചിരുന്നു. എന്നാല്‍ രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയാണ് കാപ്പന് പുറത്തിറങ്ങുന്നതിന് തടസമായത്. ആള്‍ജാമ്യമാണ് തടസമെന്ന് മനസിലാക്കിയ എഴുപത്തിയൊമ്പതുകാരിയായ രൂപ് രേഖ് വര്‍മ്മ ജാമ്യം നില്‍ക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാറിന്റെ ആര്‍ സി ബുക്കാണ് അവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ജാമ്യക്കാര്‍ ഒരുലക്ഷം രൂപയുടെ ആസ്ഥി തെളിയിക്കണം എന്ന കോടതിയുടെ വ്യവസ്ഥ അനുസരിച്ചായിരുന്നു അവർ ആർ സി ബുക്ക് സമർപ്പിച്ചത്. ഈ ഇരുണ്ട കാലത്ത് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യം എന്നാണ് രൂപ് രേഖ വര്‍മ്മ പ്രതികരിച്ചത്. രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് റിയാസുദ്ദീന്‍ ജാമ്യം നില്‍ക്കാന്‍ സന്നദ്ധനായത്.
ഇ ഡി കേസിലെ ജാമ്യാപേക്ഷ വെളളിയാഴ്ച്ചയാണ് കോടതി പരിഗണിക്കുക. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ലക്‌നൗ ജില്ലാ കോടതിയില്‍ ഹാജരാകും എന്നറിയിച്ചതോടെയാണ് കേസ് മാറ്റിയത്. സിദ്ദിഖ് കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ നാല്‍പ്പത്തി അയ്യായിരം രൂപ കണ്ടെത്തിെന്നാരോപിച്ചാണ് കളളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസെടുത്തത്.