തദ്ദേശ തെരെഞ്ഞടുപ്പിൽ 2015-ലെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ആവശ്യം കമ്മീഷൻ തള്ളി. 2019-ലെ വോട്ടർ പട്ടിക പുതുക്കാൻ പത്തു കോടിയോളെ രൂപ ചെലവ് വരുമെന്ന് വി ഭാസ്കരൻ പറഞ്ഞു. വാർഡ് വിഭജനമെന്ന ഭാരിച്ച ഉത്തരവാദിത്വം മുന്നിലുള്ളപ്പോൾ വോട്ടർ പട്ടിക പുതുക്കുക പ്രായോഗികമല്ല. ഫെബ്രുവരിയിൽ തദ്ദേശ തെരഞ്ഞുടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകുമെന്നും മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
2015-ന് ശേഷം 18 വയസ്സ് തികഞ്ഞവർ പേര് ചേർക്കാൻ വീണ്ടും അപേക്ഷ നൽകേണ്ടി വരും. ഈ വർഷം തയ്യാറാക്കിയ പട്ടിക പ്രകാരം തെരെഞ്ഞെടുപ്പ് നടത്തണമെന്ന് എൽ.ഡി.എഫും, യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ, ലോക്സഭാ തെരെഞ്ഞടുപ്പിൽ നിന്ന് വിഭിന്നമായി വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു