അഴിമതി അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രസിഡന്റ് മാർട്ടിൻ വിസ്‌കാരയ്‌ക്കെതിരെ പെറു കോൺഗ്രസ് ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. 65 അംഗ പാര്‍ലമെന്റില്‍ 36 പേര്‍ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ അനുകൂലിച്ചു. പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ഇത് മറച്ചുവെക്കാൻ ശ്രമിച്ചുവെന്നുമാണ് വിസ്‌കാരയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച അദ്ദേഹം സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറയുന്നു.
അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചും അതിനെയെങ്ങിനെ മറികടക്കാം എന്നതു സംബന്ധിച്ചും പ്രസിഡന്റ് വിശദമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാദം ആളിക്കത്താന്‍ തുടങ്ങിയതോടെ പെറു കോൺഗ്രസ് അദ്ധ്യക്ഷന്‍ മാനുവൽ മെറിനോ അടിയന്തിരമായി സഭ വിളിച്ചു ചേര്‍ക്കുകയായിരുന്നു.
ഗവൺമെന്റിന് അനുകൂലമായി സംസാരിക്കാന്‍ അറിയപ്പെടുന്ന ഗായകനായ റിച്ചാർഡ് സിസ്‌നോറോസിനെ ചുമതലപ്പെടുത്തിയ പ്രസിഡന്‍റ് സിസ്‌നോറോസിന് 49,500 ഡോളർ വാഗ്ദാനം ചെയ്യുന്നതായും ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.
അതേസമയം, ലോകത്തിലെ ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കുകളുള്ള രാജ്യമാണ് പെറു. 30,000 ത്തിലധികം ആളുകൾക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.