ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നല്‍കി ഇന്ത്യ. ഇന്ത്യൻ ഫാർമ കമ്പനിയായ 'സൈഡസ് കാഡില'യാണ് 'സൈക്കോവ് ഡി' എന്ന വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വൈറസിന്റെ ജനിതക ഘടകമായ ഡിഎന്‍എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡിഎന്‍എ തന്മാത്രയാണ് വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത.
ഇന്ത്യയില്‍ നല്‍കുന്ന ആദ്യത്തെ മൂന്നു ഡോസ് വാക്സിനാകും സൈക്കോവ് ഡി. 28 ദിവസം വീതം ഇടവേളയിലാണ് മൂന്ന് ഡോസ് വാക്സീന്‍ നല്‍കുക. 12 മുതല്‍ 18 വരെ പ്രായപരിധി ഉള്ളവരില്‍ ഉള്‍പ്പെടെ, ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയാണ് വാക്സീന്‍ അനുമതിക്കായി നല്‍കിയത്. 66.6 ശതമാനമാണ് ഫലപ്രാപ്തി. അനുമതി ലഭിച്ചതോടെ 12-18 പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കാന്‍ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാക്സിനെന്ന നേട്ടവും സൈക്കോവ് ഡി സ്വന്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു ഇന്‍ട്രാഡെര്‍മല്‍ വാക്സിനായ സൈകോവ്-ഡി ‘നീഡില്‍-ഫ്രീ ഇന്‍ജക്ടര്‍’ ഉപയോഗിച്ചാണ് നല്‍കുന്നത്. സൂചി രഹിത സംവിധാനമായതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്. നേരത്തേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിനും രാജ്യത്ത് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക്- വി, മൊഡേണ വാക്സിനുകള്‍ക്കാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്.