കാബുള്‍: അഫ്ഗാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മുഹമ്മദ് നബി തെരഞ്ഞെടുക്കപ്പെട്ടു. ട്വന്‍റി- 20 ലോകകപ്പിന് മുന്നോടിയായുള്ള ടീം പ്രഖ്യാപനത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വെച്ച റാഷിദ് ഖാന്‍റെ ഒഴിവിലേക്കാണ് മുഹമ്മദ് നബി തെരഞ്ഞെടുക്കപ്പെട്ടത്. സീനിയര്‍ താരമായ മുഹമ്മദ് നബി ട്വന്‍റി-20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എഇ.യില്‍ വെച്ചാണ് ലോകകപ്പ്.
‘ഈ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയാണ്. ടി-20 ലോകകപ്പില്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന് അഭിമാനിക്കാനാകുന്ന നേട്ടം സ്വന്തമാക്കും'- മുഹമ്മദ് നബി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകകപ്പിനുള്ള ട്വന്‍റി -20 ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് റാഷിദ് ഖാന്‍ രാജി വെച്ചത്. വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍ എന്നിവരെ ഉള്‍പ്പെടുത്തി അഫ്ഗാന്‍ ടീമിനെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാഷിദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞത്. 'അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ സമ്മതം വാങ്ങിയിട്ടില്ല. ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനും ഉത്തരവാദിത്തമുള്ള വ്യക്തിയും എന്ന നിലയിൽ ടീം തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശമുണ്ട്. ഇതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റാഷിദ് ഖാന്‍ പറഞ്ഞത്.