തിരുവനന്തപുരം: പുതിയ 100 ബസുകളുമായി കെ എസ് ആര്‍ ടി സി. അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകളാണ് നിരത്തിലിറങ്ങുക. 8 സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായെന്നുള്ള പോരായ്മയാണ് ഇതിലൂടെ പരിഹരിക്കുക. കേരള പ്പിറവി ദിനത്തില്‍ ആദ്യഘട്ടത്തിലെ ബസ് ഇറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ മുഴുവന്‍ ബസുകളും പുറത്തിറങ്ങും. അത്യാധുനിക രീതിയിലുള്ള പുതിയ ബസ് വരുന്നതോടെ കെ എസ് ആര്‍ ടി ബസിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.64 കോടി ഉപയോഗിച്ചാണ് പുതിയ ബസ് കെ എസ് ആര്‍ ടി സി പുറത്തിറക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയിൽ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള സിഎംഡിയുടെ നിര്‍ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ധൃതിയില്‍ അത്തരം കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കില്ലെന്നും, നിര്‍ദേശം ലഭിക്കുന്ന മുറക്ക് ശുപാർശ ലഭിച്ചാൽ ലേ ഓഫ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ്ആര്‍ടിസിയില്‍ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ മാറ്റിനിർത്തുകയോ ചെയ്യണമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.