ആലപ്പുഴ: കോണ്‍ഗ്രസ് ഏറ്റവും വലിയ വിഷമസന്ധിയിലൂടെ കടന്നുപോകുന്ന വേളയില്‍ മുന്‍ കെ പി സി സി പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ വി എം സുധീരന്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചത് ശരിയായില്ലെന്ന് മുന്‍ എ ഐ സി സി അംഗവും ആലപ്പുഴ മുന്‍ ഡി സി സി പ്രസിഡന്‍റും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ പ്രൊഫസര്‍ ജി ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ജി ബാലചന്ദ്രന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ആലപ്പുഴ എസ് ഡി കോളേജിലെ മുന്‍ അധ്യാപകനായ ജി ബാലചന്ദ്രന്‍ എ കെ ആന്‍റണിക്കൊപ്പം കെ എസ് യുവില്‍ പ്രവര്‍ത്തിച്ച നേതാവാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ക്ലാസ്സുകള്‍ എടുക്കുന്നതില്‍ സജീവമായിരുന്ന അദ്ദേഹം 2009-ല്‍ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് എ ഐ സി സി അംഗത്വം രാജിവെച്ച ജി ബാലചന്ദ്രന്‍ സധാരണ പ്രവര്‍ത്തകനായി തുടരുകയാണ്
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
കോൺഗ്രസ്സ് ചരിത്രപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് നേതൃസ്ഥാനങ്ങളിൽ നിന്ന് വി.എം. സുധീരൻ്റെ രാജി. കാരണങ്ങൾ പലതുമുണ്ടാവാം. പക്ഷെ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട സമയത്ത് അത്ര വലിയ കടുത്ത തീരുമാനം വി.എം സുധീരൻ എടുക്കേണ്ടിയിരുന്നില്ല. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരുന്നതിനപ്പുറം പ്രശ്നങ്ങൾ കോൺഗ്രസ്സിലില്ല. കോൺഗ്രസ് ദുർബലമാവുന്നു എന്ന സന്ദേശം പൊതുമണ്ഡലത്തിൽ വ്യാപിക്കാൻ ഇത് കാരണമാവും. കോൺഗ്രസ്സിനോടൊപ്പം നിന്ന് നിർണായക സമയത്ത് പലരും പാർട്ടി വിട്ടു. പി സി ചാക്കോയും , ലതികാ സുഭാഷും, പി.എം. സുരേഷ് ബാബുവും എല്ലാം പുതിയ രാഷ്ട്രീയ അഭയം കണ്ടെത്തി. സമീപകാലത്ത് അനിലും, പ്രശാന്തും സി.പി.എം. ലേക്കും ചേക്കേറി. അത് ശരിയായില്ല. ആരും തലമറന്ന് എണ്ണ തേക്കരുത്'. നമ്മളെ നമ്മളാക്കിയത് കോൺഗ്രസ്സാണ്. അതു കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കാം.