തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ അതിതീവ്ര മഴ. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലേക്ക് മന്ത്രി ഉടന്‍ എത്തും. ശക്തമായി തുടരുന്ന മഴയില്‍ കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായി.
ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പളളി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയി. പത്തുപേരെ കാണാതായി. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഇരുപത്തിനാണ് മണിക്കൂര്‍ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശമുണ്ട്. നിലവില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എൻ.ഡി.ആർ.എഫിൻ്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി. എയർഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.