തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനം. പേരൂര്‍ക്കട സിപിഎം ലോക്കല്‍ കമ്മറ്റി യോഗത്തിലാണ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിക്കെതിരെയാണ് തീരുമാനം. ജയചന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടി തീരുമാനം അറിയിച്ചിരിക്കുന്നത്. ജയചന്ദ്രനെതിരെയുള്ള ലോക്കല്‍ കമ്മിറ്റിയുടെ നടപടി ഏരിയ കമ്മറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും ഈ വിഷയം അന്വേഷിക്കും.
അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയത് നിയമ വിരുദ്ധമാണെന്നും, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് കൂടെ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നിലപാട് സ്വീകരിച്ച ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നുവന്നു. യോഗതീരുമാനങ്ങൾ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കൽ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ സി വിക്രമൻ പറഞ്ഞു. ഇന്ന് വൈകിട്ടാണ് ഏരിയ കമ്മറ്റി യോഗം നടക്കുന്നത്. പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്നും തെറ്റു ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക