LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എം വി രാഘവനെ സംരക്ഷിച്ചുവെന്ന അവകാശവാദത്തിനുമേല്‍, കെ സുധാകരനെ സംവാദത്തിന് വെല്ലുവിളിച്ച് എം വി നികേഷ് കുമാര്‍.

കൊച്ചി: തന്റെ പിതാവ് എം വി രാഘവനെ സംരക്ഷിച്ചുവെന്ന അവകാശവാദത്തിനുമേല്‍, കെ സുധാകരനെ സംവാദത്തിന് വെല്ലുവിളിച്ച് എം വി നികേഷ് കുമാര്‍. താനുമായുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ സുധാകരന്‍ ഇത് പറഞ്ഞിട്ടുണ്ട്. അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല-    റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ എം വി നികേഷ് കുമാര്‍ ഫെസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു. സ്ഥലവും തീയതിയും താങ്കള്‍ക്ക് തീരുമാനിക്കാം എന്ന് ചെര്‍ത്തുകൊണ്ടാണ് വെല്ലുവിളി. മാനനഷ്ടക്കേസിന് പോകുമെന്ന കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രഖ്യാപനത്തെയും നികേഷ് കുമാര്‍ സ്വാഗതം ചെയതു. വ്യാജ വാര്‍ത്ത നല്‍കിയെന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഒളിവില്‍ പോയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിത്- നികേഷ് കുമാര്‍ പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടിരൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടിസ് അയച്ചിരുന്നു. ഇതിന്‍റെ മറുപടിയായാണ് നികേഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്. എന്നാല്‍ അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്രയാക്കിയൊരു ദൃശ്യമാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല.  ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം വി ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കുമെന്നും സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. 

നികേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട്‌ കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് .

ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .

രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന 'വ്യാജ വാർത്ത' നൽകിയതിന് . ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം. പ്രതികളെ തിരയുന്ന കാര്യത്തിൽ പോലീസ് അല്ലേ സോഴ്സ്. സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട് .

ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ കാര്യം . ഒരിക്കൽ ടി വിയിലും താങ്കൾ ഇത് പറഞ്ഞു . ' ഞാൻ ആണ് എം വി രാഘവനെ സംരക്ഷിച്ചത്' എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ? അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല. തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .

മറുപടി പ്രതീക്ഷിക്കുന്നു

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk