കമൽഹാസൻ കൊവിഡ്-19 നിരീക്ഷണത്തിലല്ലെന്ന് ചെന്നൈ മുൻസിപ്പൽ കോർപ്പറേഷൻ. കമല്‍ഹാസന്റെ വീടിന് മുന്‍പില്‍ പതിച്ച കൊവിഡ് സ്റ്റിക്കറാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ കോര്‍പ്പറേഷന്‍ സ്റ്റിക്കര്‍ നീക്കം ചെയ്തു.
കമല്‍ഹാസൻ കൊവിഡ്-19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. താരത്തോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് സോഷ്യല്‍മീഡിയയില്‍ അടക്കം വൻ പ്രചാരമാണ് ലഭിച്ചത്.
താന്‍ സ്വയം ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറാണ് കമല്‍ഹാസന്റെ വീടിന്റെ മുന്‍പില്‍ പതിച്ചത്. സ്റ്റിക്കര്‍ നീക്കം ചെയ്തതായി ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അറിയിച്ചു.
അതേസമയം കമലിന്റെ മകള്‍ ശ്രുതിഹാസന്‍ ക്വാറന്റൈനിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അസുഖം സംശയിക്കുന്നവരുടെ വീടുകള്‍ക്ക് മുന്‍പില്‍ സ്റ്റിക്കര്‍ ചെന്നൈ നഗരത്തില്‍ വ്യാപകമായി പതിക്കുന്നുണ്ട്.
കൊവിഡ്-19 ചികിത്സക്ക് താത്കാലിക ആശുപത്രിയാക്കാന്‍ തന്റെ വീട് വിട്ടുനല്‍കാന്‍ കമല്‍ഹാസന്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.