തിരുവനന്തപുരം: കോഴിക്കോട് കെ എസ് ആര്‍ ടി സി കെട്ടിടം മറ്റൊരു പാലാരിവട്ടം പാലമാണോ എന്ന് അന്വേഷിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെട്ടിടത്തിന് ബലക്ഷയമുണ്ടായ സാഹചര്യത്തില്‍ ആര്‍ക്കിടെക്റ്റില്‍ നിന്നും പണം ഈടാക്കാന്‍ നടപടി തുടങ്ങിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 2018 ല്‍ തന്നെ കെട്ടിട പണിയിലെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മന്ദിരത്തിന്‍റെ നിര്‍മ്മാണവും പ്ലാനും തമ്മില്‍ വ്യത്യാസമുണ്ട്. ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ വിസ് എസ് ശിവകുമാറും, ആര്യാടന്‍ മുഹമ്മദും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രിമാരായിരിക്കുമ്പോഴാണ് കെ എസ് ആര്‍ ടി സി കെട്ടിടത്തിന്‍റെ പണി നടന്നിരിക്കുന്നത്. ജേക്കബ് തോമസും സെൻകുമാറും ഉഷാദേവിയുമായിരുന്നു അന്നത്തെ എം.ഡിമാർ. പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട് കെ എസ് ആര്‍ ടി സി മന്ദിരത്തിന്‍റെ നിര്‍മ്മാണ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എസ് ആര്‍ ടി സി കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍, കെട്ടിടം കുറഞ്ഞ തുകക്ക് പാട്ടം നല്‍കിയത് എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. സംസ്ഥാന സർക്കാറിന്‍റെ പണം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഈ വിഷയം അതരിപ്പിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു.