കൊറോണ വൈറസ് മഹാമാരിക്ക് തുടക്കം കുറിച്ച ചൈനീസ് നഗരമായ വുഹാന്‍ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ലോക്ക് ഡൗണിനു ശേഷം വീണ്ടും തുറക്കുന്നു. ഇപ്പോള്‍ ആര്‍ക്കും വുഹാനിലേക്ക് പോകാം. എന്നാല്‍ വുഹാനില്‍ ഉള്ളവര്‍ക്ക് പുറത്തു പോകാന്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ഉണ്ട്. ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 ത്തിലധികം കൊറോണ ബാധിതര്‍ ഉണ്ടായിരുന്നു. മുവ്വായിരത്തോളം പേരാണ് അവിടെ മരിച്ചത്. എന്നാൽ ചൈനയുടെ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 54 ദിവസമായി പുതിയ കേസുകൾ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വിദേശത്ത് നിന്ന് വരുന്ന ആളുകള്‍ വഴിയാണ് വീണ്ടും കൊറോണ പടരുന്നത് എന്ന് ബോധ്യമായതോടെ എല്ലാ വിദേശ സന്ദർശകർക്കും ചൈന താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിൽ വൈറസ് അതിവേഗം പടരുകയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഇതുവരെ ആഗോളതലത്തിൽ 600,000 ത്തോളം രോഗികളുണ്ട്. 28,000 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 832 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സ്പെയിനിലെ മരണസംഖ്യ 5,000 കവിഞ്ഞു. അമേരിക്കയിലും പുതിയ രോഗികളുടെ എണ്ണം കൂടി വരികയാണ്.