ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ ഒടുവിലെ പരിശോധനാ ഫലം നെഗറ്റീവ്. ഇദ്ദേഹത്തിന്റെ ആദ്യഫലം പോസിറ്റീവായിരുന്നു. 23 നാണ് ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തത്. 26 നാണ് ഇതിന്റെ ഫലം പുറത്തുവന്നത്. തുടർന്ന് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്ന് എടുത്ത സ്രവത്തിന്റെ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇദ്ദേഹം എവിടെ നിന്നാണ് രോഗബാധിതനായത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. പെരുമ്പാവൂരിൽ നിന്നാണ് രോഗം ലഭിച്ചതെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. തുടർന്ന 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം രോഗ ബാധിതനുമായി ബന്ധപ്പെട്ട 30 ഓളം ആളുകൾ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്ന് ഇടുക്കുയിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സഞ്ചാര വഴികൾ ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കും.
കൊവിഡ്-19 സ്ഥിരീകരിച്ചയാളുടെ സുഹൃത്തും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഫലം വൈകിയാണ് എത്തിയത്. ഇതിനാൽ ജില്ലാ കലക്ടര്‍ എച്ച്. ദിനേശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. . ചെറുതോണിയിലെ ഐഎന്‍ടിയുസി ഓഫിസിന് സമീപം തയ്യല്‍ കട നടത്തുന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നു ഇയാളുടെ ശ്രവം 26 നാണ് സ്രവം ശേഖരിച്ചത്. ഇയാളുടെ ഭാര്യയും രണ്ട് മക്കളും വീട്ടില്‍ നിരീക്ഷണത്തിലാണ്.
കേരളത്തില്‍ ഞായറാഴ്ച 20 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ -8 ഉം കാസർകോഡ്-7 ഉം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. രോഗ ബാധിതരിൽ 18 പേരും വിദേശത്തുനിന്നും വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ എറണാകുളം ജില്ലക്കാരനാണ്. കേരളത്തിൽ 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കാസർകോഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി.
മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ മഞ്ചേരി പയ്യനാട് സ്വദേശിയാണ്. പാലക്കാട് രോഗമുളളയാൾ കിഴക്കഞ്ചേരി സ്വദേശിയാണ്. ഇയാൾ 22 നാണ് ദുബായിൽ നിന്ന് കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.