ഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചാല്‍ മരണ സാധ്യത കുറവാണെന്നും അതിനാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്രാരോഗ്യ മന്ത്രാലയം. കോവിഡിന്‍റെ മൂന്നാം തരംഗം നേരിടാൻ ഇന്ത്യ തയാറെടുക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറഞ്ഞു. 30 ഓളം രാജ്യങ്ങളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വികാസ് ഭാട്ടിയയും വ്യക്തമാക്കി.
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ മരണ സാധ്യത കൂടുതലാണ്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം. രാജ്യത്ത് വാക്സിന്‍ വിതരണം മികച്ച രീതിയില്‍ നടക്കുന്നതിനാലും കുറെയധികം ആളുകള്‍ക്ക് ഇതിനകം കൊവിഡ് വന്ന് പോയതിനാലും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള ആന്‍റി ബോഡി ഓരോരുത്തരുടെയും ശരീരത്തിലുണ്ടാകും - ഡോ. വികാസ് ഭാട്ടിയ വ്യക്തമാക്കി.
അതേസമയം, ഒമൈക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയെന്ന് പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രത്യേക ഐയ്ജ് ഗ്രൂപ്പിലുള്ളവര്‍ക്ക് ഓരോ തവണത്തെയും കൊവിഡ് ബാധിക്കുന്നതിന്‍റെ കാരണം പരിശോധിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.