ഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ മറ്റ് വേരിയന്‍റുകളെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന് യു എസ് വിദഗ്ദന്‍ ആന്‍റണി ഫോസി. മറ്റ് വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമൈക്രോണ്‍ പടരുമെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ആന്‍റണി ഫോസി പറഞ്ഞു. രോഗം പടരാനുള്ള സാധ്യത, രോഗ ബാധയുടെ ആഘാതം, പുതിയ വകഭേദത്തിന് വാക്സിന്‍ ഫലപ്രദമാണോ എന്നീ കാര്യങ്ങളാണ് പഠന വിധേയമാക്കിയത്. അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ഒമൈക്രോണ്‍ വകഭദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുമെന്നും ആന്‍റണി ഫോസി കൂട്ടിച്ചേര്‍ത്തു.
'സൗത്ത് ആഫ്രിക്കയിലെ ഒമൈക്രോണ്‍ ബാധിതരെ കുറിച്ച് പഠിക്കുമ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമൈക്രോണ്‍ സൃഷ്ടിക്കുന്നത്. ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്' - ആന്‍റണി ഫോസി പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവാണ് ഇദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഒമൈക്രോണ്‍ ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന കൊവിഡ് പോസറ്റീവായവരുടെ ഒമൈക്രോണ്‍ പരിശോധനക്ക് അയച്ച എട്ട് ഫലങ്ങളും നെഗറ്റീവാണെന്നും രണ്ട് ഫലങ്ങള്‍ കൂടി വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.