നിലമ്പൂരില്‍ നിന്ന് വടക്കേ ഇന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലുടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്. വാട്സ്ആപ്പ് സന്ദേശം നിരവധി ഗ്രൂപ്പുകളിലാണ് ഷെയർ ചെയ്യപ്പെട്ടത്. സന്ദേശം വിശ്വസിച്ച് ഏതാനം അതിഥി തൊഴിലാളികള്‍ നിലമ്പൂരിൽ യോഗം ചേര്‍ന്നിരുന്നു. തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായത്. ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നീ വകുപ്പകൾ പ്രകാരമാണ് കേസ് എടുത്തത്.
നിലവില്‍ സാക്കിർ മാത്രമാണ് കേസിലെ പ്രതി. കൂടുതൽ ആളുകൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സാകിറിനെതിരെ കേസ് എടുത്ത വിവരം മലപ്പുറം ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 257 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേ സമയം തനിക്ക് ഫോണിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാകിറിന്റെ വാദം.