പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചതില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കോട്ടയം എസ്പി ജെയ്ദേവ് ജി. സംഭവത്തിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നത്. അന്യായമായി കൂട്ടംകൂടിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും എസ്.പി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിൽ 2000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റു ചെയ്തു. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
അതേസമയം, പായിപ്പാട് പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ ഇന്ന് രാവിലെ മുതൽ ലേബർ ഓഫീസർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. വൈകിട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ക്യാംപ് ഉടമകളുമായി ചർച്ച നടത്തുകയും ചെയ്യും. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്.
കോട്ടയം ജില്ലയില്‍ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാൽ പൊലീസ് അറസ്റ്റ് ചെയ്യും. അവശ്യ സര്‍വ്വീസുകളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലാണ് നിരോധനാജ്ഞ. പായിപ്പാട് അതിഥി തൊഴിലാളികളുടെ കർഫ്യൂ ലംഘിച്ചുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി