ഡൽഹിയിലെ നിസ്സാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യാ സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. തബ്‌ലീഗ് പത്തനംതിട്ട അമീർ ഡോക്ടർ എം സലീം ആണ് മരിച്ചത്. ഡൽഹിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മരണം. ജനത കർഫ്യൂ ആയതിനാൽ ഡൽഹിയിൽ തന്നെ മൃതദേഹം കബറടക്കി. പത്തനംതിട്ട മേലെ വെട്ടിപ്രത്താണ് ഇയാളുടെ വീട്. സലീമിന് കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. പനിബാധിച്ചായിരുന്നു മരണം. സലീമിനൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് മലയാളികൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം, പത്തനംതിട്ട് സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 20 ഓളം പേർ പങ്കെടുത്തതായാണ് വിവരം.
ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഡൽഹി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ ആകെ 3000 ത്തോളം പേർ പങ്കെടുത്തതായണ് നിഗമനം. തമിഴ്നാടിൽ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. വിദേശ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇന്തൊനേഷ്യയിൽ നിന്ന് വന്ന 11 പേർ രോഗബാധിതരാണ്. 6 അൻഡമാൻ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി നിസാമുദ്ദിനും പരിസരവും പൊലീസ് സീൽ ചെയ്തു. ഇവിടെ ലോക്ഡൗൺ കർശനമാക്കിയിട്ടുണ്ട്. യോഗം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.