രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്-19 എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വൈറസ് പൊട്ടിത്തെറിയുടെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമീപ ഭൂതകാലത്തൊന്നും ഇത്രമാത്രം വെല്ലുവിളി മനുഷ്യകുലം നേരിട്ടിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമായി 860,000 ആളുകളിലാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 42,000 ത്തിലധികം പേര്‍ മരിച്ചുകഴിഞ്ഞു. യഥാര്‍ത്ഥ കണക്ക് ഈ ഔദ്യോഗിക കണക്കുകളേക്കാള്‍ ഏത്രയോ മടങ്ങ് ഭീകരമായിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ അനുമാനിക്കുന്നത്. യുഎസിലെ മരണസംഖ്യ ഇപ്പോൾ 3,800 പിന്നിട്ടു. അമേരിക്കയില്‍ മാത്രം രണ്ടുലക്ഷം വരെ ആളുകള്‍ കൊല്ലപ്പെട്ടേക്കാം എന്നാണ് വൈറ്റ് ഹൌസിന്റെ കണക്കുകൂട്ടല്‍. ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 188,000 ൽ അധികം ആളുകൾ ഇപ്പോള്‍ രോഗ ബാധിതരാണ്.
അതേസമയം, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ സ്പെയിൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 849 മരണങ്ങൾ രേഖപ്പെടുത്തി. യുകെയിൽ ഇതുവരെ 1,789 പേർ മരിച്ചു. പുതിയ കൊറോണ വൈറസ് രോഗം കുറേപേരെ കൊല്ലുക മാത്രമല്ല, ബാക്കിയുള്ളവരുടെ ഭാവിവരെ കവര്‍ന്നെടുക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെടുന്നു.