ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാൽ നാളെ മുതൽ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ 22,338 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക്ഡൗണിൽ പരിശോധനയും നിയന്ത്രണവും ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റോഡുകളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അനാവശ്യമായി സത്യവാങ്മൂലം തയ്യാറാക്കി റോഡിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.