സോളാര്‍ കേസുമായി ബന്ധപ്പെട്ട വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി വന്നതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. മനസാക്ഷിയുടെ കോടതിയില്‍ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് അല്‍പ്പായുസേ ഉണ്ടാവുകയുളളു എന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഷാഫി പറമ്പിലിന്‍റെ കുറിപ്പ്
മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു.
ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്.
സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു. മകനെ കൂടെ കൂട്ടി രാജ്യസഭാ MP സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി. ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു.
സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു. അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി.
ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക