9 ടണ്‍ ഭാരമുണ്ടായിരുന്ന ദിനോസര്‍ എവിടെ?
ഭൂമിയില്‍ ജീവലോകത്തെ, മാംസഭുക്ക് വിഭാഗങ്ങളില്‍; ഏറ്റവും ഭീകരന്‍മാരില്‍പ്പെട്ട ഒരുവനാണ് ടിറാന്നോസോറസ് റെക്‌സ്. ഒമ്പത് ടണ്ണിലധികം ഭാരവും, പന്ത്രണ്ട് മീറ്ററലധികം നീളവും, അറക്കവാള്‍ പോലത്തെ പല്ലുകളുമുള്ള ഇവന്‍; ആറര കോടി വർഷം മുമ്പത്തെ ക്രിറ്റേഷ്യസ് യുഗത്തിലെ പോക്കിരിയാണ്. പക്ഷേ അവന്‍ ഇന്ന് ഫോസിലാണ്. മനുഷ്യന്‍ അവന്റെ ജൈവാവശിഷ്‌ടത്തെ ശിലാപാളികളില്‍ നിന്നും പുറത്തെടുക്കുന്നു. അത് കണ്ട് നമുക്കിന്ന് സന്തോഷിക്കാം, ആഹ്‌ളാദിക്കാം; ഒട്ടും സങ്കടപ്പെടാതെ.
എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?.
ടിറാന്നോസോറസ് ഉള്‍പ്പെടെയുള്ള എല്ലാവിധ ഡിനോസറുകളുടേയും വംശവിനാശമാണ്; മനുഷ്യനും പ്രൈമേറ്റുകളും ഇതര സസ്‌തനികളുമൊക്കെയടങ്ങിയ ഇന്നത്തെ ജീവലോകം ഉണ്ടാകുന്നതിലേക്ക് നയിച്ച പരമഘടകം. ഡിനോസറുകളുടെ കാലത്തും സസ്‌തനികള്‍ ഉണ്ടായിരുന്നു; ഒരു പൂച്ചയോളം വലുപ്പത്തില്‍. ജീവമേഖലയിലെ സർവ്വാധിപത്യം അന്ന് ഡിനോസറുകള്‍ക്കായിരുന്നത് കൊണ്ട്, അന്ന് സസ്‌തനികള്‍ക്ക് വികസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് ഒരു നിശാചര ജീവിയായിരുന്നു സസ്‌തനികള്‍.
മനുഷ്യന്റെ ഭാവി
ഭൂമി, അതിന്റെ മുകളില്‍ ശാശ്വതമായി ജീവിക്കുവാന്‍ ഒരു ജീവിക്കും അവസരമുണ്ടാകില്ല എന്ന നിയമം, പതിനഞ്ച് കോടിവർഷങ്ങളോളം ഭൂമിയിലെ ഭീമാകാരന്‍മാരായിരുന്ന ഡിനോസറുകള്‍ക്കും ബാധകമായിരുന്നു. അതെ, ആറരക്കോടി വർഷം മുമ്പത്തെ പതിനഞ്ച് കോടി വർഷങ്ങള്‍ അവരുടേതായിരുന്നു. അതെല്ലാം, ഇന്ന് സ്ഥിരീകരിക്കപ്പെട്ട തെളിവ്, ആറരക്കോടി വർഷം മുമ്പത്തെ ഉല്‍ക്കാപതനം, അതോടെ ഡിനോസോറിയന്‍ യുഗം അവസാനിക്കുന്നു. അന്നത്തെ ഉള്‍ക്കാപതനത്തില്‍പ്പെട്ട് ചത്ത് തുലഞ്ഞവനാണ് ചിത്രത്തിലുള്ളത്. അടുത്ത അവസരം സസ്‌തനികളുടേത്. തുടർന്ന് ആറരക്കോടി വർഷത്തെ പരിണാമപ്രക്രിയ. അതിലെ ഇന്നത്തെ മുഖ്യ പ്രതിനിധി, മനുഷ്യന്‍. ഇന്ന് നാം, ഫോസിലുകളിലൂടെ, സസ്‌തനികളുടെ ചരിത്രത്തിലൂടെ, തിരിഞ്ഞുനോക്കുമ്പോഴാണ് ഡിനോസറുകളുടെ വംശവിനാശമാണ് പില്‍ക്കാലത്ത് നമ്മുടെ ആവിർഭാവത്തിലേക്ക് നയിച്ച നിർണ്ണായക ഘടകം എന്ന് നാം മനസ്സിലാക്കുന്നതും അതില്‍ ആഹ്‌ളാദിക്കുന്നതും.
കഴിഞ്ഞ 50 കോടി വർഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രമെടുത്ത് നോക്കിയാല്‍ നമുക്ക് മനസിലാകും; ഒരു ജീവിക്കും ശാശ്വതമായ ജീവിതമില്ല എന്ന്. അത് മനുഷ്യനും ബാധകമാണ്. നിന്റെ ഫോസില്‍ കണ്ട് ഏതൊക്കെയോ ജീവികള്‍ പൊട്ടിച്ചിരിക്കുന്ന കാലം, നിന്റെ പിന്നിലുണ്ട് എന്നത് മറക്കണ്ടാ. ഭാവനയില്‍ ഒരു ദൈവത്തെ സൃഷ്‌ടിച്ച്, അതിനെചുറ്റിപ്പറ്റി മതങ്ങളേയും ഉണ്ടാക്കി, അതിന് കീഴടങ്ങി ജീവിക്കുന്ന മനുഷ്യാ, നീ ആരാണെന്ന സത്യം അറിയണമെങ്കില്‍ ആദ്യം നീ, നിന്റെ മതക്കുപ്പായം ഊരിക്കളയു; എന്നിട്ട് നീ, നിന്റെ ചരിത്രത്തിലേക്ക് നോക്കു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക