മാർച്ചിൽ ദില്ലിയിലെ നിസാമുദ്ദീനിലെ മർകസിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 647 കൊവിഡ് കേസുകളെങ്കിലും ഇന്ത്യയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആൻഡമാൻ നിക്കോബാർ, അസം, ദില്ലി, ഹിമാചൽ, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ 14 സംസ്ഥാനങ്ങളിലും യുടിയിലും തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ ലാവ് അഗർവാൾ പറഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിന്റെ (വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ) ഇന്ത്യയില്‍ പുതുതായി 336 കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 2301 ആയി. 56 പേർ മരിച്ചു. എന്നാല്‍ മൊത്തം 71 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനും സുരക്ഷയും നിർണായകമായതിനാൽ മെഡിക്കൽ പ്രൊഫഷണലുകളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.