കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. കാസർകോഡ്-7 ഉം കണ്ണൂരും തൃശ്ശൂരും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 295 ആയി. 2511 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിൽ ഉളളത്. 169291 പേർ വീട്ടിലും, 706 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 8126 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ ഡൽഹിയിലെ തബ് ലീഗി മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒരാൾ ഗുജറാത്തിൽ നിന്ന് എത്തിയതാണ്.
രോഗം ഭേദമായ 14 പേർ ആശുപത്രി വിട്ടു. കോട്ടയത്ത് വൃദ്ധദമ്പതികൾ ആശുപത്രി വിട്ടത് ആരോഗ്യ സംവിധാനങ്ങളുടെയും, പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് പഠിക്കാൻ 17 അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. മുൻ ചീഫ് സെക്രട്ടറി കെ എ അബ്രഹാം അധ്യക്ഷനായ ടാസ്ക് ഫോഴ്സിൽ അടൂർ ഗോപാലകൃഷ്ണൻ, മാമൻ മാത്യു, എം വി ശ്രേയാംസ് കുമാർ, മാത്യു അറക്കൽ, തുടങ്ങിയവർ അംഗങ്ങളായിരിക്കും. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 295 പേരിൽ 206 പേർ വിദേശത്ത് നിന്നും കേരളത്തിൽ എത്തിയവരും 7 പേർ വിദേശികളുമാണ്. 78 പേർ സമ്പർക്കം വഴി രോഗ ബാധിതരായി.