തമിഴ്നാട്ടിലെ തേനിയിൽ 20 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിൽ അതീവ ജാഗ്രത. നിസാമുദ്ദീനിലെ തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് തേനിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും അതിർത്തിയായ ബോഡിനായക്കന്നൂർ സ്വദേശികളാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് അതിർത്തി കടന്ന് കേരളത്തിൽ എത്തുന്നത്. നിരവധി തൊഴിലാളികളും തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ കുമളി, ബോഡിമേട്ട്, കമ്പംമേട്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. കേരളത്തിലേക്ക് വരുന്നവരെയും കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം സമാന്തര പാതകളിലൂടെ ആളുകൾ കേരളത്തിലേക്ക് വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവരെ കണ്ടെത്തി തടയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പും ഇവിടങ്ങളിൾ പട്രോളിംഗ് നടത്തും