കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,067 ആയി. രാജ്യത്തുടനീളം ഇതുവരെ 109 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 80 ശതമാനവും ഇന്ത്യയിലുടനീളമുള്ള 62 ജില്ലകളിൽ നിന്നാണ്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രിൽ 14-ന് അവസാനിച്ചാലും ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 24 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടും മൂന്നാമത് ഡല്‍ഹിയുമാണ്. തമിഴ്‌നാട്ടില്‍ 571, ഡല്‍ഹിയില്‍ 503 രോഗികള്‍ ചികിത്സയിലുണ്ട്. ഡല്‍ഹിയില്‍ ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 62 ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ 3 ജില്ലകളും ഉൾപ്പെടുന്നു. അതേ സമയം, രോഗപരിശോധന ഇപ്പോൾ വേഗത്തിലാക്കിയിട്ടുണ്ട്. വരുന്ന 3 ദിവസത്തിനുള്ളിൽ പെൻഡിംഗ് കേസുകൾ തീർക്കാനാണ് ശ്രമം. സംസ്ഥാനത്ത് 8 പേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.