മലപ്പുറം ജില്ലയിൽ കൊവിഡ്-19 സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് രോഗം ഭേദമായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16 നാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ അവസാന രണ്ട് പരിശോധനകളും നെഗറ്റീവായിരുന്നു. ഇവർ വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.
എം ഉമ്മർ എംഎൽഎ, മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാർ, ചികിത്സിച്ച ഡോക്ടർമാരും നഴ്‌സ്മാർ ചേർന്ന് യാത്രയയപ്പ് നൽകി.പ്രത്യേക ആംബുലൻസിലാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. ഉംറ കഴിഞ്ഞ് നാട്ടിൽ എത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പലയിലടങ്ങളിലും സഞ്ചരിച്ചത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. അതേസമയം, മലപ്പുറം കീഴാറ്റൂരിൽ 300 പേരെ നിരീക്ഷണത്തിലാക്കി. ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. കീഴാറ്റൂരിൽ ഉടൻ തെന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.