തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശബളം നല്‍കാത്തതിനെതിരെ ഗതാഗത മന്ത്രിയെ വിമര്‍ശിച്ച് സി ഐ ടി യു. ആന്‍റണി രാജു മന്ത്രിയായത് ഞങ്ങള്‍ കൂടി പരിശ്രമിച്ചിട്ടാണ്. അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ്. ഈ അധികാരം എന്നുമുണ്ടാകുമെന്ന് കരുതരുത്. ശബളം നല്കാന്‍ കഴിവില്ലെങ്കില്‍ സിഎംഡി ബിജു പ്രഭാകർ രാജിവയ്ക്കണമെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറിയും സി ഐ ടിയു നേതാവുമായ ശാന്തകുമാർ പറഞ്ഞു. വിഷുവും ഈസ്റ്ററും ആയിട്ടും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതിരെ സമരവുമായി സിഐടിയും രംഗത്തുണ്ട്.
വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി രൂപ തികയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ശമ്പളം നൽകാൻ മാത്രം ഇനിയും 50 കോടി രൂപ കൂടി വേണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെടുന്നു. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 50 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി. ഐ.എന്‍.ടി.യു.സി ഇന്നലെ ആചരിച്ചു. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് സംഘടനകൾ തന്നെയാണ് മന്ത്രിയെയും കെഎസ്ആർടിസി മാനേജ്മെന്‍റിനെയും രൂക്ഷമായി വിമർശിച്ച് സമരത്തിനിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. കെ സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തിയിരുന്നു. കെഎസ്ഇബിയിലെന്ന പോലെ കെഎസ്ആർടിസിയിലും ഘടകകക്ഷി മന്ത്രിമാരെ കുറ്റപ്പെടുത്തിയാണ് സിഐടിയുവിന്‍റെ പ്രതിഷേധം. കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങലും സമരപ്രഖ്യാപനവും സർക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.