തിരുവനന്തപുരം: പാലക്കാട് എസ് ഡി പി ഐ- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെയും സി പി എമ്മിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. രണ്ട് വര്‍ഗീയ ശക്തികളുടെയും കയ്യില്‍ വാള് കൊടുത്ത് ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് 'ചാമ്പിക്കോ' എന്ന് പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അതുകൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നാടിന് ആപത്താണ്. എന്നാല്‍ ഇരു വര്‍ഗീയതകളെയും മാറി മാറി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിലെ സി പി എമ്മിന്റേത്. സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ. നിഷ്‌ക്രിയമായ ആഭ്യന്തര വകുപ്പാണ് ഇതിനെല്ലാം കാരണം'- രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ധാർമ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. നാണവും മാനവുമുണ്ടെങ്കില്‍ ഇനിയും കടിച്ചുതൂങ്ങി കിടക്കാതെ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയാറാവണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി മടി കാണിച്ചാല്‍ അതിനുളള ധൈര്യം സി പി എം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരളാ പൊലീസിനെ ഭരണകൂടം അധപതിപ്പിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും എന്നും അദ്ദേഹം പറഞ്ഞിരുന്നു.