തമിഴ്നാട്ടിൽ നിന്നും പാലക്കാടേക്കുളള എല്ലാ വഴികളും അടക്കാൻ ഉത്തരവ്. ഇടവഴികളും സമാന്തരപാതകളും ഉൾപ്പെടെ അടക്കാനാണ് പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉത്തരവിട്ടത്. തമിഴ്‍നാട്ടിൽ രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. കാൽനടയാത്രക്കാരെ ഉൾപ്പടെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി. വില്ലേജ് ഓഫീസർമാർക്കാണ് പാതകൾ അടക്കേണ്ടതിന്റെ ചുമതല. അനധികൃതമായി അതിർത്തി കടക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.
പാലക്കാട് ജില്ലയിലേക്ക് തമിഴ്‍നാട്ടിൽ നിന്ന് എത്തിപ്പെടാൻ നിരവധി സമാന്തര വഴികളുണ്ട്. ഇവ മുഴുവൻ അടക്കണമെന്നാണ് കലക്ടർ ഉത്തരവിട്ടത്. അതിർത്തിയിലെ തോട്ടങ്ങൾ വഴി ആളുകൾ കേരളത്തിലേക്ക് എത്തരുതെന്ന് തോട്ടം ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന ചെക്ക് പോസ്റ്റുകൾ വഴി മാത്രമെ ചരക്ക് വാഹനങ്ങൾ കടത്തിവിടും. ചെക്ക് പോസ്റ്റുകിലും പൊലീസിനെയും, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീനെയും നിയോഗിച്ചു. അതിർത്തി പ്രദേശങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സമാന്തര റോഡുകൾ പൂർണമായും അടക്കാൻ തീരുമാനിച്ചത്.