LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍

ദിസ്പൂര്‍: ജാമ്യം ലഭിച്ചതിനുപിന്നാലെ ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിന്റെ പരാതിയില്‍. ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത മേവാനിയെ ഗുവാഹത്തി വിമാനത്താവളത്തില്‍നിന്ന് കോക്‌റാജ്ഹര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് മേവാനിക്കെതിരായ പുതിയ പരാതി. ഏപ്രില്‍ 21-ന് ബാര്‍പ്പേട്ട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊതുസ്ഥലത്തുവെച്ച് അശ്ലീലമായ പ്രവൃത്തിയോ വാക്കുകളോ ഉപയോഗിക്കുക, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ജിഗ്നേഷ് മേവാനി അശ്ലീലമായ ഭാഷയില്‍ സംസാരിച്ചെന്നും തന്നെ കാറിന്റെ പിന്‍സീറ്റിലേക്ക് തളളിയിട്ടെന്നുമാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര്‍  എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം ബിജെപി ചെയ്തത് ഇതാണ്. അവരിപ്പോള്‍ എന്നെ ലക്ഷ്യമിടുകയാണ്"- എന്നാണ് ജിഗ്നേഷ് മേവാനി പറഞ്ഞത്. 

ഏപ്രില്‍ ഇരുപതിന് രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. 

Contact the author

National Desk