LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയ്‌ ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കും; നിലപാട് അറിയിച്ച് ശ്വേതാ മേനോനും ബാബു രാജും

തിരുവനന്തപുരം: നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ താര സംഘടനയായ എ എം എം എയില്‍ നിന്നും രാജിവെക്കുമെന്ന് അറിയിച്ച് ശ്വേതാ മേനോനും ബാബു രാജും. ലൈംഗിക പീഡനകേസില്‍ ഉള്‍പ്പെട്ട ഒരാളെ മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. അല്ലാത്തപക്ഷം സംഘടനയില്‍ നിന്നും രാജി വെക്കുമെന്ന് ശ്വേതാ മേനോനും ബാബു രാജും അറിയിച്ചതായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. വിജയ്‌ ബാബുവിനെ വിധി വരുന്നതുവരെ സംഘടനയില്‍ നിന്നും പുറത്താക്കേണ്ടന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെയാണ് ഇരുവരും തങ്ങളുടെ നിലപാട് കടുപ്പിച്ചത്.

ശ്വേതാ മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റി യോഗം ചേരുകയും ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ്‌ ബാബുവിന്‍റെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ എം എം എക്ക് രേഖാമൂലം എഴുതി നല്‍കിയിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഐ സി കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നടിയെ പീഡിപ്പിച്ച സംഭവത്തില്‍ വിജയ്‌ ബാബുവിനോട് കഴിഞ്ഞ ദിവസം എ എം എം എ വിശദീകരണം തേടിയിരുന്നു. വിജയ്‌ ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം  ഇന്ന് വൈകുന്നേരമാണ് ചേരുക. വിജയ് ബാബു നല്‍കുന്ന വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടര്‍ന്നാണ്‌ നടപടികളിലേക്ക് കടക്കുക. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന. വിജയ്‌ ബാബു എ എം എം എയുടെ എക്സിക്യുട്ടീവ്‌ അംഗമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതെന്നാണ് ഇരയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.

Contact the author

Web Desk