പഴകിയ മീൻ കേരളത്തിൽ എത്തിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ഒരാഴ്ചയ്ക്കിടെ അരലക്ഷത്തോളം കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധന ശക്തമാക്കിയതോടെ കടല്‍മാര്‍ഗം ഇത്തരം മീന്‍ കേരളത്തിലേക്ക് എത്തിക്കാന്‍ തുടങ്ങി. അത് തടയാന്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മീന്‍ വീടുകളിലെത്തിച്ചു വില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഹാര്‍ബറുകളില്‍ വിലക്കെന്ന് റിപ്പോര്‍ട്ട് വന്നത് കണ്ടു. നല്ല മീന്‍ നോക്കി വാങ്ങുന്നതിനായി പാസ് എടുക്കാന്‍ ചെല്ലുമ്പോള്‍ പാസ് ഇല്ലെന്നുപറഞ്ഞ് അധികൃതര്‍ ഇവരെ ഒഴിവാക്കുന്നു എന്നാണ് പരാതി.
ജീവസന്ധാരണ മാര്‍ഗം തടയുന്നത് ശരിയല്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച അഭയകേന്ദ്രങ്ങള്‍ കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ നിറയുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കും. പത്തനംതിട്ട നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം മുടങ്ങി എന്നത് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ചിട്ടുണ്ട്.
ആറളം കൃഷി ഫാമിലെ തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ആദിവാസികളുള്‍പ്പെടെയുള്ള നാനൂറിലധികം തൊഴിലാളികള്‍ക്ക് നാല് മാസക്കാലമായി ശമ്പളം ലഭിക്കുന്നില്ല എന്നുമുള്ള പരാതി സര്‍ക്കാര്‍ പരിശോധിച്ച് പരിഹാരം കാണും.
ചില ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. എസ്എല്‍ബിസിയുമായി ഇക്കാര്യം സംസാരിക്കും. ഈ ഘട്ടത്തില്‍ എല്ലാ ജപ്തി നടപടികളും ഒഴിവാക്കേണ്ടതാണ്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും മൃതദേഹം കൊണ്ട് പോകുന്നതിന് അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറേണ്ടി വരുന്നുണ്ട്. ഇത് ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് മതി എന്ന് തീരുമാനിച്ചു. ആര്‍ക്കും സംഭ്രമം ഇല്ലാത്ത രീതിയില്‍ ക്രമീകരണമുണ്ടാക്കും. തമിഴ്നാട്ടില്‍നിന്ന് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികള്‍ എത്തുന്നുണ്ട്. ചികിത്സ ആര്‍ക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ല. ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഇക്കാര്യത്തില്‍ ഉണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു
മഴക്കാലത്ത് റബ്ബര്‍ ടാപ്പിങ് നടത്തുന്നതിന് ഇപ്പോള്‍ റെയിന്‍ ഗാഡിങ് നടത്തേണ്ടതുണ്ട്. അതിന് അനുവാദം നല്‍കും. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കും നഗരസഭകളില്‍ ശുചീകരണ, മാലിന്യസംസ്കരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ യാത്രാ പാസ് നല്‍കണം. അവരെ തടയുന്ന അനുഭവം ഉണ്ടാകരുത്. കമ്യൂണിറ്റി കിച്ചണുകളിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കാന്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക തൊഴിലാളികളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം-വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു