പൊതുജനങ്ങള്‍ സാധാരണ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍ 95 മാസ്ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാസ്ക് ഉപയോഗം വ്യാപിപ്പിക്കുമ്പോള്‍ ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മാസ്കുകൾ കഴുകി വീണ്ടും പുനരുപയോഗിക്കാന്‍ കഴിയുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.
രക്തദാനത്തിന് തയ്യാറാകാണമെന്ന അഭ്യര്‍ത്ഥന സമൂഹം വലിയ നിലയിലാണ് സ്വീകരിച്ചത്. ഇന്ന് 1023 പേര്‍ക്ക് രക്തം നല്‍കാന്‍ കഴിഞ്ഞു. 4596 ഫയര്‍ ആന്‍റ് റെസ്ക്യു, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്തദാനത്തിന് സന്നദ്ധരായുണ്ട്. ലോക്ക്ഡോണിന്‍റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്ക്കായി എത്തിച്ചേരാന്‍ കഴിയാത്ത രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ആരോഗ്യവകുപ്പും ആര്‍സിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കും. തുടര്‍ പരിശോധന, മരുന്നുകള്‍, സാന്ത്വന ചികിത്സ തുടങ്ങിയവ പ്രാദേശികമായി ആശുപത്രികളില്‍ ലഭ്യമാക്കും. ഇത്തരം ആശുപത്രികളുടെ ഒരു പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചരക്ക് നീക്കത്തില്‍ പുരോഗതിയുണ്ട്. 2457 ട്രക്കുകള്‍ ഇന്നലെ വന്നു. വിപണിയില്‍ പൊതുവെ സാധനങ്ങള്‍ ലഭ്യമാണ്. സംസ്ഥാനത്തെ വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ അടക്കേണ്ട തീയതിയില്‍ മാറ്റം വരുത്തും. എല്ലാവരും വീടുകളിലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം പുസ്തകങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. അത് പരിഗണിച്ച് ബുക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. അത് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് കാരണമാകരുത്. ഈസ്റ്റര്‍, വിഷു ആഘോഷത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ കര്‍ശനമായും ശാരീരിക അകലം പാലിക്കണം. ഇതില്‍ വ്യാപാരികളും സന്നദ്ധ സേനയും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ ഉണ്ടെന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.