മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിറത്തിന്‍റെ പേരില്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം... ഐക്യദാർഢ്യം..
കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു മുസ്ലിം ലീഗ് എം എല്‍ എ ബഷീറിൻ്റെ പരിഹാസം. മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എം എം മണിയെ നിറത്തിന്റെ പേരില്‍ ബഷീര്‍ അധിക്ഷേപിച്ചത്. എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബഷീറിന് മറുപടി നല്‍കിയത്.