കൊറോണ വൈറസ് മഹാമാരി ലോകത്തെയാകെ വിറപ്പിച്ച് മുന്നേറുമ്പോള്‍ അതിനെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീർത്തിച്ച് പ്രമുഖ അന്തര്‍ദ്ദേശീയ മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റ്. കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണ് വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'പകർച്ചവ്യാധി പടരുന്നത് തടയാൻ രാജ്യം വലിയ തോതിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും രോഗികളുടെ എണ്ണം ഉയരുകയാണ്. എന്നാല്‍, കേരളം സ്വീകരിച്ച രോഗവ്യാപനം തടയാനുള്ള നടപടികളായ കൊവിഡ് സംശയമുള്ളവരെ ക്വാറന്റീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ' കൊവിഡിനെ വരുതിക്കു നിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പോസ്റ്റ് വിലയിരുത്തുന്നു.
സംസ്ഥാനത്തെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചുവെന്നും ലേഖിക നിരീക്ഷിക്കുന്നുണ്ട്. 'ലോകാരോഗ്യ സംഘടന നിർദേശിച്ച രീതിയാണു കൊവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജൻസികൾ വിലയിരുത്തുമ്പോൾ ആളുകളെ പരിശോധിക്കുന്നതിൽ കേരളം സജീവമായി മുന്നിൽനിന്നു' എന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ് എഴുതുന്നു.