കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയുടെ ഭരണം ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള കാലത്താണ് ഈ ശിവിർ നടന്നത്. കേരളത്തിലെ മതനിരപേക്ഷസമൂഹത്തിനും ജനാധിപത്യരാഷ്ട്രീയത്തിനും ആർഎസ്എസ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കോൺഗ്രസിന് എന്തുചെയ്യാനാകുമെന്ന് ശിവിർ ആലോചിക്കാത്തതെന്താണ്? മൃദുഹിന്ദുത്വത്തിലൂടെ ആർഎസ്എസിനെ നോവിക്കാതെ കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്? കേരളാകോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യുഡിഎഫ് കരുതുന്നത് വിഡ്ഡിത്തമാണ് - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെ അടർത്തിയെടുത്ത് എങ്ങനെയെങ്കിലും അധികാരത്തിലെത്തുക എന്നത് മാത്രമാണ് കോൺഗ്രസിൻറെ കോഴിക്കോട് ചിന്തൻശിവിർ നടത്തിയ പ്രഖ്യാപനത്തിൽ കാണാനാവുന്നത്. ഇത് അങ്ങേയറ്റം നിരാശാജനകമായിപ്പോയി.
ഇന്ത്യയുടെ ഭരണം ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള കാലത്താണ് ഈ ശിവിർ നടന്നത്. കേരളത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കടന്നുകയറാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾക്ക് ഒരു അതിരുമില്ല. കേരളത്തിലെ മതനിരപേക്ഷസമൂഹത്തിനും ജനാധിപത്യരാഷ്ട്രീയത്തിനും ആർഎസ്എസ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കോൺഗ്രസിന് എന്തുചെയ്യാനാകുമെന്ന് ശിവിർ ആലോചിക്കാത്തതെന്താണ്? മൃദുഹിന്ദുത്വത്തിലൂടെ ആർഎസ്എസിനെ നോവിക്കാതെ കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്? കേരളാകോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യുഡിഎഫ് കരുതുന്നത് വിഡ്ഡിത്തമാണ്.
ലോകമെങ്ങുമുള്ള സാമ്പത്തികപ്രതിസന്ധിയുടെയും ഇന്ത്യയിലെ പ്രത്യേകിച്ചും തെറ്റായ നയങ്ങളുടെയും ഫലമായി കേരളത്തിൻറെ പുരോഗതിക്ക് പുതിയ ഉത്തരങ്ങൾ കണ്ടെത്തേണ്ട കാലമാണ്. പ്രവാസികൾ മടങ്ങിവരുന്ന ഇന്ന് നാളത്തെ കേരളം എങ്ങനെ ആവണം എന്നതിൽ യുഡിഎഫിന് എന്തെങ്കിലും ചിന്തയുണ്ടോ? ഇല്ല എന്നാണ് അവരുടെ ചിന്തൻ ശിവിർ പ്രഖ്യാപനങ്ങൾ കാണിക്കുന്നത്. സ്വന്തം നയവും പരിപാടിയും ഉപേക്ഷിച്ചതിനാലാണ് ഇന്ത്യയാകെ കോൺഗ്രസ് അന്യം നിന്നുപോയത് എന്നുമാത്രം കേരളത്തിലെ കോൺഗ്രസുകാരെ ഓർമിപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക