ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രോഗവിമുക്തി നേടിയവരുടെ എണ്ണം 856 ആയി. 308 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 35 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 1154 ആയി. ആകെ 24 പേരാണ് ഡൽഹിയിൽ മരിച്ചിരിക്കുന്നത്. സാകിർ നഗറിനെ ബഫർ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം 134 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ 134 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി.
കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതായാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി. നിലവിൽ രാജ്യത്തെ 49% കോവിഡ് ബാധിത പ്രദേശമാണ്. കൂടുതൽ പേർ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. കേരളത്തില്‍ ഇന്നലെ രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 194 പേരാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. 1,16,941 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.