തിരുവനന്തപുരം: സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണം എന്താണെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് രേഖയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സ്കൂൾ വിദ്യാർത്ഥികൾക്കെതിരെയുളള ലൈംഗിക ദുരുപയോഗം തടയാൻ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് കരട് നിർദേശത്തിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് സുപ്രധാന ഉത്തരവ്. രണ്ട് മാസത്തിനുള്ളില്‍ പുതിയ പാഠ്യപദ്ധതി തയ്യാറാക്കണമെന്നും ഇതിനായി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു പോക്‌സോ കേസ് പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കോടതി ഇതിൽ സിബിഎസ്ഇയെയും സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിരുന്നു. പോക്‌സോ കേസില്‍ കുട്ടികള്‍ പ്രതിയായി വരുന്നുണ്ടെന്നും അതിനാല്‍ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.