അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല തിരക്കിട്ട ചര്‍ച്ചകളിലാണ്. എ ഐ സി സി നിര്‍ദേശിച്ച സെപ്റ്റംബര്‍ 15-ന് അപ്പുറത്തേക്ക് ഗുജറാത്ത് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം നീളുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 23-ഓടെയെങ്കിലും പട്ടിക പൂര്‍ത്തിയാക്കി എ ഐ സി സിക്ക് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
സ്ഥാനാര്‍ഥിമോഹികളുടെ ബാഹുല്യം ഒരുവശത്തും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മറുവശത്തും തുടരുന്നതാണ് ചെന്നിത്തലക്കും പാര്‍ട്ടിക്കും വലിയ വെല്ലുവിളിയാകുന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, മധ്യഗുജറാത്ത്, ഉത്തര ഗുജറാത്ത് എന്നീ മേഖലകളില്‍ പ്രത്യേകം സിറ്റിംഗ് നടത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച പൊതുവായ മാനദണ്ഡങ്ങള്‍ക്ക് സമിതി രൂപംനല്‍കിയിട്ടുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുൻപ് എ ഐ സി സി സെക്രട്ടറിയായിരിക്കെ ചെന്നിത്തല ഗുജറാത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. നഗരങ്ങളിലെ ബി ജെ പി മധ്യവര്‍ഗ വോട്ടുകള്‍ എ എ പി ചോര്‍ത്തുമെന്നും ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭദ്രമാണെന്നും സ്ക്രീനിങ് കമ്മിറ്റി കരുതുന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന പരമ്പരാഗത ജനവിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നല്ല പ്രാതിനിധ്യം ഉണ്ടാകുമെന്ന് ചെന്നിത്തല സൂചന നല്‍കി. സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.