കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരായി കെ.എം.ഷാജി എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രിയെ വ്യകതിപരമായി കടന്നാക്രമിച്ച് വീണ്ടും ഷാജി. ഒരിടത് മുന്നണി നേതാവിന്‍റെയും സിപിഎം നേതാവിന്‍റെയും കടമെഴുതിത്തള്ളാന്‍ ദുരിതശ്വാസനിധിയിലെ പണം ഉപയോഗിച്ചിട്ടുണ്ട്. ആളുകളുടെ പേരിപ്പോള്‍ പറയുന്നില്ല. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപ ചിലവഴിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നുവെന്നും കെ.എം.ഷാജി എംഎല്‍എ ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവാദം രൂക്ഷമാകുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഒടുവില്‍ മുഖ്യമന്ത്രിയെ വ്യകതിപരമായി കടന്നാക്രമിക്കുന്നതിലേക്ക് എത്തുകയാണുണ്ടായത്. പിണറായി വിജയന്‍ മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളം എന്ന് പറഞ്ഞ കെ.എം.ഷാജി മുഖ്യമന്ത്രിയുടെ പി.ആര്‍ വര്‍ക്കിനും സോഷ്യല്‍ മീഡിയ മാനേജ്മെന്‍റിനും പണം ചിലവഴിക്കുന്നത് എവിടെ നിന്നാണെന്നും ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ജനങ്ങളുടെ പണമാണെന്നും പിണറായി വിജയന്‍റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ലെന്നും ഷാജി പറഞ്ഞു.
ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പോസ്റ്റിട്ട ഷാജിക്കെതിരെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിതന്നെ വിശദീകരണം ചോദിക്കുമെന്നാണ് കരുതുന്നത് എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ലീഗിന്‍റെ സഹകരണത്തെകുറിച്ച് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തു പറഞ്ഞ മുഖ്യമന്ത്രി കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുസ്ലീം ലീഗും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി തന്‍റെ കൂടെയാണ് എന്ന് വരുത്തിത്തീര്‍ക്കാനും അതിന്‍റെ ബലത്തില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാനുമാണ് ഇന്ന് കെ,എം,ഷാജി എംഎല്‍എ ശ്രമിച്ചത്.
ഇത്തരത്തില്‍ ഒരു കുറിപ്പ് എംഎല്‍എ ആയിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കാനേ തനിക്ക് പറ്റുന്നില്ല എന്ന മുഖവുരയോടെ എഫ് ബി പോസ്റ്റ് മുഴുവനായി വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
റംസാന്‍ മാസത്തിലെ സക്കാത്ത് ദാനം എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഒപ്പം വിഷു കൈനീട്ടം കൂടി നല്‍കണമെന്നും ആക്ഷേപ ഹാസ്യം കലര്‍ന്ന തരത്തില്‍ പോസ്റ്റിട്ട ഷാജി എംഎല്‍എ, ഈ തുകയില്‍ നിന്നാണ് ശുക്കൂര്‍ വധക്കേസിലെ പ്രതികളായ ജയരാജനേയും രാജേഷിനെയും രക്ഷിക്കാന്‍ വന്‍കിട വക്കീലന്മാര്‍ക്കുള്ള ഫീസ് കണ്ടെത്തുന്നതെന്നും ആക്ഷേപിച്ചിരുന്നു.