അന്യരാജ്യത്തുള്ള ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാൻ ആവില്ലെന്ന് കേന്ദ്രസർക്കാർ. പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. നിരീക്ഷണ സംവിധാനം ഉറപ്പാക്കാതെ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ എല്ലാവിധ വിസയുടെയും കാലാവധി നീട്ടിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. അതുകൊണ്ട് വിസാ കാലാവധി തീരുന്ന പ്രശ്നം ഇല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിലാണ് കോടതിയെ സമീപിച്ചത്.
തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാൻ കേരളം തയ്യാറാണെങ്കില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് കോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞു. കേരളം ഇതിന് തയ്യാറാണോ എന്ന് കോടതി വാക്കാൽ ചോദിച്ചു. അതേസമയം ഒരു സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചാൽ പ്രശ്നമാകുമെന്നും എന്ന് കേന്ദ്രം സർക്കാർ കോടതിയിൽ നിലപാട് എടുത്തു. രോഗം ബാധിച്ചവരെ ചികിത്സിക്കാനായി മെഡിക്കല്‍ സംഘത്തെ അയക്കാൻ തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ ഹർജി ഈ മാസം 20 ന് പരിഗണിക്കും. ഹൈക്കോടതി 21 ന് ഹർജി വീണ്ടും പരിഗണിക്കും