മുംബൈയിൽ ആരോഗ്യ പ്രവർത്തകകരെ കൂട്ടത്തോടെ കൊവിഡ് രോഗം ബാധിക്കുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 10 റെസിഡന്റ് ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിലെ മലയാളി ഡോക്ടറും ഉൾപ്പെട്ടതായി സൂചനയുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ 9 നേഴ്സ്മാർക്ക് രോഗം ബാധിച്ചു. ഇവരിൽ 3 പേർ മലയാളികളാണ്. ഇടുക്കി മലപ്പുറം സ്വദേശികളാണിവർ. കൂടാതെ ജസ്ലോക്ക് ആശുപത്രിയിൽ 26 പേർക്ക് കൊവിഡ് ബാധിച്ചു. നേരത്തെയും ഇവിടെ മലയാളി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഭാട്ടിയ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 5 നേഴ്സുമാരുടെ പരിശോധനാ ഫലം പൊസിറ്റീവായി. ഇവരിൽ 2 പേർ മലയാളികളാണ്. ഇവിടെ ചികിത്സയിലുള്ള ഏതാനും പേർക്ക് രോഗം ബേധമായതായി റിപ്പോർട്ടുണ്ട്. പരിശോധന ഫലം പൊസിറ്റീവായ ഭൂരിഭാഗം പേരും നേരത്തെ രോഗ ലക്ഷണം കാണിച്ചിരുന്നില്ല. അനൗദ്യോഗിക കണക്ക് പ്രകാരം ഇതിനകം മുംബൈയിൽ നൂറിലധികം നഴ്സ്മാർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
പൂനെ റൂബി ഹാൾ ആശുപത്രിയിലും 6 ആരോഗ്യ പ്രർത്തകർക്ക് വൈറസ് ബാധ കണ്ടെത്തി. നഴ്സുമാർക്കും ഡോക്ടർമാർക്കും കൂട്ടത്തോടെ രോഗം പിടിപെടുന്നത് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനോടകം മുംബൈയിൽ 15 സ്വകാര്യ ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടങ്ങളിൽ നിരീക്ഷണത്തിലുള്ളവരെ മാത്രമാണ് ചികിത്സിക്കുന്നത്. മുംബൈയിൽ കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കാനായി 3 ആശുപത്രികൾ സജീകരിച്ചിട്ടുണ്ട്. ഇവിടെ രോഗികളുടെ ബാഹുല്യം ആരോഗ്യ പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
മുംബൈയിൽ 20 നാവികസേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ നാവിക സേനാ ആശുപത്രിയായ ഐഎൻഎച്ചഎസ് അശ്വനിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപ്പെട്ട നാവികർക്കാണ് രോഗബാധ. ഇവർ മുംബൈ തീരത്ത് നങ്കൂരമിട്ട് ഐഎൻഎസ് ആംഗ്രേ എന്ന കപ്പലിലാണ് താമസിച്ചിരുന്നത്. നിരവധി അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമുള്ള ഈ ഡോക് യാർഡിൽ ഉണ്ട്. വൈറസ് ബാധയെ തുടർന്ന് കപ്പൽ പൂർണമായും ഒഴിപ്പിച്ചു.