കൊച്ചി: സ്പ്രിങ്ക്ളര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോ എന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഉത്തരവിട്ടു. ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്, ലാഘവത്തോടെ ഇതിനെ കാണാനാവില്ല. ഹര്‍ജി വിശദമായി പരിഗണിക്കാന്‍ ഈ മാസം 24-ലിലേക്ക് മാറ്റി.
സ്പ്രിങ്ക്ളര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാറിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. പ്രധാനമായും മൂന്നു പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഉന്നയിച്ചത് 1. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത വിവരങ്ങള്‍ സുരക്ഷിതമാണോ ? 2. കരാറില്‍ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമെന്ത് ? 3 . സംസ്ഥാനത്ത് കോവിഡ്-19 രോഗികള്‍ കുറവായിരിക്കെ സ്റ്റാഫിന്‍റെ ആവശ്യമെന്ത് ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്, എന്നാല്‍ ഡാറ്റ സംബന്ധിച്ച് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാന നിയമവകുപ്പ് അറിയാതെ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടതിന്റെ സാഹചര്യം എന്താണെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കോടതിയുടെ ജൂറിസ്ഡിക്ഷന്‍ സംബന്ധിച്ച ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത് സംബന്ധിച്ച കേസുകള്‍ക്ക് സര്‍ക്കാര്‍ ന്യൂയോര്‍ക്കില്‍ പോകേണ്ടിവരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ സേവനമാണെന്നും സി-ഡിറ്റിന്റെ ആവശ്യത്തിനു ആമസോണ്‍ കൈമാറിയ ക്ലൌഡ് സര്‍വറിലാണ് ഡാറ്റ ശേഖരിക്കുന്നതെന്നും ഇതിനകം 80 ലക്ഷം ആളുകളുടെ വിവരങ്ങളാണ് കമ്പനി അപ്പ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം സ്പ്രിങ്ക്ളര്‍ കമ്പനിയും സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച രേഖകളൊന്നും ഹര്‍ജിക്കാരന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല എന്ന് കോടതി പരാമര്‍ശിച്ചു. പ്രധാനപ്പെട്ട ഒരു ഡാറ്റയും സര്‍ക്കാര്‍ കൈമാറിയിട്ടില്ല എന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതുതന്നെയാണെന്ന് കോടതി പ്രതികരിച്ചു.