കൊവിഡ് രോഗപരിശോധനക്കുള്ള റാപ്പിഡ് ടെസ്റ്റ് നിർത്തിവെക്കാൻ നിർദ്ദേശം. രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവെക്കാനാണ് ഐസിഎംആർ നിർദ്ദേശിച്ചത്. പരിശോധനാഫലം കൃത്യമല്ലെന്ന പരാതിയെ തുടർന്നാണ് പരിശോധനകൾ നിർത്തിയത്. രാജസ്ഥാൻ പശ്ചിമ ബംഗാൾ സംസ്ഥാന മുഖ്യമന്ത്രിമാർ റാപ്പിഡ് ടെസ്റ്റ് കിറ്റിനെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. കൊവിഡ് രോഗ പരിശോധന ആരംഭിച്ചത് മുതൽ റാപ്പിഡ് ടെസ്റ്റിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ഏറെ വൈകിയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ത്യയിൽ എത്തിയത്. ചൈനയിൽ നിന്ന് ആദ്യ ഘട്ടത്തിൽ എത്തിയ അഞ്ചര ലക്ഷം കിറ്റുകളാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയത്. ടെസ്റ്റ് കിറ്റിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നത്.
ഈ പരാതികളിൽ കഴമ്പുണ്ടെന്ന് ഐസിഎംആർ സ്ഥിരീകരിച്ചു. പരിശോധനാ ഫലത്തിൽ വലിയ മാറ്റമുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി. രണ്ടു ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തരുതെന്നും ഐസിഎംആർ നിർദ്ദേശിച്ചു. ഐസിഎംആർ ഗവേഷകർ തന്നെ സംസ്ഥാനങ്ങളിൽ എത്തി കിറ്റുകൾ പരിശോധിക്കും. ഇതിന് ശേഷം ഇവയുടെ ഉപയോഗം സംബന്ധിച്ച് ഐസിഎംആർ മാർഗനിർദ്ദേശം പുറത്തിറക്കും. അപാകത ഉണ്ടെങ്കിൽ ഇവ മാറ്റിത്തരാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടും എന്നാണ് സൂചന