സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം സർക്കാർ പിടക്കുന്നത്. 5 മാസത്തേക്ക് ഇത്തരത്തിൽ ശമ്പളം പിടിക്കും. 5 മാസം കൊണ്ട് 30 ദിവസത്തെ ശമ്പളം പിടിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇത്തരത്തിൽ പിടിക്കുന്ന പണം സാമ്പത്തിക നില മെച്ചമായാൽ തിരികെ നൽകും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ജീവനക്കാർക്കും ഇളവില്ല. 20000 രൂപയിൽ കുറവ് ശമ്പളമുള്ളവരുടെ പണം പിടിക്കില്ല. പാർട്ട് ടൈം ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകില്ല. ഇവർക്ക് സ്വമേധയാ പണം നൽകാവുന്നതാണ്.മന്ത്രിമാരുടെയും എം എൽഎ മാരുടെയും ബോർഡ് കോർപ്പറേഷൻ തലവന്മാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനും സർക്കാർ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പ്രതിഫലം വെട്ടിക്കുറക്കും. ഒരു വർഷത്തേക്കാണ് ശമ്പളത്തിൽ കുറവ് വരുത്തിയത്.
ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ സർവീസ സംഘടനാ നേതാക്കൾ പ്രതിഷേധിച്ചു. തീരുമാനം ദൗർഭാഗ്യകരമാണെന്ന് എൻജിഒ അസോസിയേഷൻ വ്യക്തമാക്കി. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു. സർക്കാർ ഏകപക്ഷീയമായാണ് തീരുമാനം നടപ്പാക്കിയതെന്നും സംഘടന വ്യക്തമാക്കി. ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘനടയായ കെജിഎംഒഎയും രംഗത്തെത്തി. അതേസമയം സർക്കാർ തീരുമാനത്തെ ഇടത് അനുകൂല സർവീസ് സംഘടനകൾ അനുകൂലിച്ചു.
സാലറി ചാലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിക്കാനായിരുന്നു ധനകാര്യവകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത് .എന്നാൽ ജീവനക്കാർ കോടതിയെ സമീപിക്കുമെന്നതിനാലാണ് ഇതിൽ നിന്ന് പിൻമാറിയത്. ജീവനക്കാരുടെ 12 ശതമാനം ഡിഎ കുടിശ്ശിക മരവിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാമെന്നും ആലോചനയുണ്ടായിരുന്നു. ഇതിനൊടുവിലാണ് ആറ് ദിവസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കാമെന്ന നിർദ്ദേശം ധനകാര്യമന്ത്രി മന്ത്രിസഭയിൽ അവതരിപ്പിച്ചത്. ഈ നിർദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു.